അവകാശവാദങ്ങളില്ലാത്ത ഒരക്ഷരം

കാരാക്കുര്‍ശിക്ക് ഒരാമുഖം

Monday, April 21, 2008

എത്ര തവണ
കൂട്ടിപ്പിടിച്ച് തുന്നിയതാണ്
നിറനൂലുകൊണ്ട്
ചിത്രങ്ങള്‍ ചേര്‍ത്തതാണ്
നനച്ചും ഉണക്കിയും
വെളുപ്പിച്ചതാണ്
എന്നിട്ടും
ഇഴകളകലുന്നു

പ്രതീഷ് എം.പി

Tuesday, November 6, 2007

ആത്മഗതം

വായില്‍ തോന്നിയത്
പറയുന്നിടത്ത് വാക്കിനെന്തുവില?

മലയാളം

മലയാളം മലയാളം മലയോളം
വിലയാളും മലയാളം
മലയാളം മലയാളം മലയോളം
കലയാളും മലയാളം
നിലയാളും നേരം പലയാളും മറക്കുന്നു.
ഉയിരോളം വിലയുള്ള മലയാളം
--
സുധാകരന്ഡ മണ്ണാര്‍ക്കാട്

സാഹിത്യമോഷണം

കിണറിനരികെ കുഴല്‍കിണര്‍കുഴിച്ച്
അവന്‍ വെള്ളം ചോര്‍ത്തി!
കുഴല്‍ വെള്ളത്തിന് ഇരുന്പുചുവയുണ്ടെങ്കിലും
ചിലര്‍ അറിയാതെ വാങ്ങിക്കുടിക്കുന്നു.
--
റോയ്സണ്‍ പിലാക്കാവ്
അ ലക്കം 103

ആത്മഹത്യ

കര്‍ഷകന്‍
വിളനാശം കാരണം ആത്മഹത്യക്കൊരുങ്ങുന്പോള്‍
കവി
കവിത മാര്‍ക്കറ്റുചെയ്യാനാവാതെ
നിരാശാവൃക്ഷക്കൊന്പിലിരുന്ന്
ഇരിക്കും കൊന്പുമുറിക്കുന്നു.
--
രവീന്ദ്രന്‍ മലയങ്കാവ്
അ ലക്കം 103

മണ്ടന്മാര്‍

ശഠിച്ചു വാദ പ്രതിവാദവിദഗ്ധന്മാരായ്
പഠിച്ചു പഠിച്ചു നാം കൂടുതല്‍ മണ്ടന്മാരായ്
വോട്ടു ചെയ്യുന്നവനും വോട്ടുചെയ്യാത്തവനു-
മൊട്ടുമില്ലല്ലോ വകഭേദ,മെന്തൊരുകാലം!
--
ഉണ്ണി വാരിയത്ത്
അ ലക്കം 103

അരുത്

മോഹിക്കരുത്
മോഷ്ടാവാകും
വായിക്കരുത്
വായിനോക്കിയാകും
വോട്ടുചെയ്യരുത്
പോസ്റ്റ് മോര്‍ട്ടത്തിലും
തെളിയുകയില്ലതു
തെളിയുകയില്ല
--
അപ്പു മുട്ടറ
അ ലക്കം 103

മൊഴി

വേഗത്തിലോടുന്ന ഘടികാരം
നിലച്ചുപോയ ഘടികാരത്തെ നോക്കി കൊഞ്ഞനം കുത്തി.
അപ്പോള്‍ നിലച്ചുപോയ ഘടികാരം പറഞ്ഞു.
പരിഹസിക്കേണ്ട നീ ദിവസം മുഴുവനും നുണ മാത്രം വിളിച്ചോതുന്പോള്‍
ഞാന്‍ രണ്ടു തവണയെങ്കിലും സത്യം പറയുന്നു.
--
സി.പി.ബാലകൃഷ്ണന്‍
അ ലക്കം 103

ഹൃദയ പുസ്തകം

അടഞ്ഞുപോയെന്‍റെ
ഹൃദയമെന്നിലെ
ചികഞ്ഞുനോക്കാത്ത
ചരിത പുസ്തകം
--
ഇ.ജിനന്‍
അ ലക്കം 103

നടുക്കം

കവിഞ്ഞൊഴുകും പുഴകള്‍
കണ്ടെന്‍ മനസ്സു കവിഞ്ഞു.

വിടര്‍ന്നുവിലസും പൂക്കള്‍
കണ്ടെന്‍ മനസ്സു വിടര്‍ന്നു

പറന്നു കളിക്കും പൂന്പാറ്റകളെ
കണ്ടെന്‍ മനസ്സു പറന്നു

പാടി രസിക്കും പറവകളെ
കണ്ടെന്‍ മനസ്സു പാടി

നാട്യം തുടരും മര്‍ത്ത്യരെ
കണ്ടെന്‍ മനസ്സു നടുങ്ങി
---
സുകാന്തി പി.കെ
അ ലക്കം 103

പ്രണയം

കണ്ണു കണ്ടിട്ടാണ് ഞാന്‍
അവളെ പ്രേമിച്ചത്
ഒരു നാള്‍
അവള്‍ക്കു കണ്ണുദീനം വന്നു
അതോടെ ഞങ്ങളുടെ പ്രണയം പൊലിഞ്ഞു.
---
മുസ്തഫ കോടാലിപ്പൊയ്യില്‍
അ ലക്കം 103

പ്രതീക്ഷ

നീ തന്ന പ്രേമലേഖനം
ടീച്ചറെ കാണിച്ചത്
നിന്നെ തല്ലുകൊള്ളിക്കാനായിരുന്നില്ല.
കൂട്ടിവായിച്ചര്‍ത്ഥം കിട്ടാനേറെ
ഞാന്‍ കഷ്ടപ്പെട്ട നിന്‍റെ കുനിയനക്ഷരങ്ങള്‍
ടീച്ചറെങ്കിലും വെടിപ്പായി പറഞ്ഞുതരുമെന്നുകരുതിയാണ്......

--
രഗില എം.പി
അ ലക്കം 103

വിസിറ്റിംഗ് റൂം

വെറുപ്പാണെനിക്ക് സകലരോടും
ഒരൊറ്റ ഒരാളെയും വിശ്വാസമില്ല

പിന്നെന്തിനാ സുഹൃത്തേ പണിതത്
ഇത്രയും വലിയ വിസിറ്റിംഗ് റൂം
--
സുകേതു
അ ലക്കം 103

മണിക്കവിത

നമ്മെഭരിക്കാന്‍
നാമില്ലാത്ത കാരണം
നമ്മെ മറ്റുള്ളോര്‍
ഭരിക്കുന്നു.

--
ചെന്താപ്പൂര്
അ ലക്കം 103

കാലം

ജനിമൃതികളില്‍
കാലം
നിലയ്ക്കാത്ത
ഓര്‍മ്മപ്പെടുത്തല്‍
നില തെറ്റി
കുലം തകര്‍ത്ത
പുതിയ സംസ്കൃതി

--
ഓരനെല്ലൂര്‍ ബാബു
അ ലക്കം 103

അതിര്‍ത്തിതര്‍ക്കം

ആ രണ്ടുവീട്ടുകാരും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം പതിവാണ്.
നിസ്സാരമായി തുടങ്ങി, അവസാനം പരസ്പരം തെറിയിലേക്കും ഒരു പടി കൂടി കൈയ്യേററത്തിലേക്കും...

ഒരു നടുച്ചുമരിനപ്പുറത്തും ഇപ്പുറത്തുമായി താമസിക്കുന്നതിനാലാവണം, വഴക്ക് എത്ര മൂര്‍ച്ചയിലെത്തിയാലും വഴക്കിനു കാരണമായ അതിര്‍ത്തി പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് രണ്ടു വീട്ടുകാരും ഒരു വാക്ക് മിണ്ടുകയോ അതിനു തയ്യാറാവുകയോ ചെയ്യാത്തത്

--
സുനില്‍കുമാര്‍ എം.എസ്
അ ലക്കം 103

ഗൃഹാതുരം

അച്ഛന്‍റെ വിയര്‍പ്പുകണങ്ങള്‍ പോലെ
ചായ്പിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളച്ചാലുകള്‍
അമ്മയുടെ കാലടികള്‍ പോലെ
വിണ്ടുകീറിയ ചുമരുകള്‍
ഗൃഹാതുരമെങ്കിലും ഞാനീവീട്
വില്ക്കുകതന്നെയാണ്
നഗരത്തിലെ കോണ്‍ക്രീറ്റ് കൂടിന് അച്ചാരം കൊടുക്കുവാന്‍
---
പദ്മദാസ്
അ ലക്കം 103

ഫ്രഷ്

വിഷത്തില്‍ മുക്കിയെടുത്ത പച്ചക്കറികളെ ഫ്രഷ് എന്നുവിളിക്കുന്നു.
ഫ്രഷ് ആയ ഔഷധസസ്യങ്ങളെ കള എന്നും വിളിക്കുന്നു.

--
പി.ആര്‍ നാഥന്‍
അ ലക്കം 103

ആശ്വാസം

ഒട്ടകങ്ങള്‍ ക്കൊക്കെയാശ്വാസമായ്,
സ്കൂള്‍കുട്ടികള്‍ക്കെല്ലാം മുതുകത്തു വന്‍മുഴ !

--
മുകുന്ദന്‍ കാരിക്കില്‍
അ ലക്കം 103

അര്‍ത്ഥം അനര്‍ത്ഥം

അര്‍ത്ഥം വേണമെന്നെനിക്കാര്‍ത്തി
അര്‍ത്ഥമില്ലെന്നതെന്‍റെ യുക്തി
---
കല്പറ്റ നാരായണന്‍
അ ലക്കം 103

നിഴല്‍


ആണ്‍മക്കളില്‍ രണ്ടാമന്‍
ഊണിന് രണ്ടാമത്തെ ഇല
ബസ്സില്‍ ഇനി ഒഴിയുന്ന സീറ്റ്
ഊഴമാകാത്തതിന്‍റെ ഏകാന്തത
ഊഴം ആയിക്കൊണ്ടിരിക്കുന്നതിന്‍റെ ഏകാന്തത
ഒപ്പമെത്താത്തതിന്‍റെ വേദന
ഒപ്പം മാത്രമെത്തുന്നതിന്‍റെ വേദന

---
അ ലക്കം 103
കല്പറ്റ നാരായണന്‍

ആരും പറയാത്തത്

---
പ്രകൃതിയില്‍ മാലിന്യമെന്നൊന്നില്ല
പ്രകൃതിക്ക് ആവശ്യമില്ലാത്തത് ജീവജാലത്തിനും
ജീവജാലങ്ങള്‍ക്കാവശ്യമില്ലാത്തത് പ്രകൃതിക്കും ആവശ്യമാണ്
---
അ ലക്കം 103
കെ.ബഷീര്‍ , സുജീവനം

Sunday, November 4, 2007

അ മാസികയെക്കുറിച്ച്

കേരളത്തിലെ കാരാകുര്‍ശ്ശി എന്ന പ്രദേശത്ത് കഴിഞ്ഞ പത്തുവര്‍ഷമായി പുറത്തിറക്കുന്ന കത്ത് മാസികയാണ് അ. എം. കൃഷ്ണദാസാണ് അതിന്‍റെ പ്രധാന അണിയറ പ്രവര്‍ത്തകന്‍.കാരാകുര്‍ശ്ശിയിലെ പ്രധാന എഴുത്തുകാരുടെ രചനകള്‍ അ യില്‍ വായിക്കാം. ഇത് അതിന്‍റെ ഇന്‍റര്‍ നെറ്റ് പതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ്..

...